ആരാധനയും ആതുരസേവനവുമാകണം ക്രൈസ്തവദർശനം : പരിശുദ്ധ കാതോലിക്കാ ബാവാ

കുവൈറ്റ്‌ : ക്രിസ്തീയദർശനത്തിൽ അടിവരയിട്ട്‌ പറയേണ്ടുന്ന ചിന്തകളാണ്‌ ആരാധനയും ആതുരസേവനവും. ജാതി-മത-വർഗ്ഗ-വർണ്ണഭേദമില്ലാത്ത തരത്തിലുള്ള സാമൂഹ്യസേവനം നമ്മുടെ ഉത്തരവാദിത്വമായിരിക്കണമെന്നും, അത്തരത്തിലുള്ള പ്രവർത്തനങ്ങളിലെന്നും കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകൾ മുൻപന്തിയിലാണെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളുടെ ആഭിമുഖ്യത്തിൽ ജൂലൈ 30-ന്‌ കോട്ടയം പാത്താമുട്ടം സ്തേഫാനോസ്‌ മാർ തിയഡോഷ്യസ്‌ മെമ്മോറിയൽ മിഷൻ സെന്ററിൽ സംഘടിപ്പിച്ച 5-‍ാമത്‌ കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചുകൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലേറ്റവും വിശിഷ്ഠമായ സർവ്വകലാശാല നമ്മുടെ ഭവനങ്ങളാണെന്നും, ബാല്യകാലത്ത്‌ അവിടെനിന്നും ലഭിക്കുന്ന പാഠങ്ങൾ നമ്മുടെ വ്യക്തിവികസനത്തിനും വളർച്ചയ്ക്കും ഇന്ധനമാണെന്നും, അത്തരത്തിൽ വളർന്ന്‌, പിന്നീട്‌ ഉത്തരഭാരതത്തിൽ മലങ്കരസഭയ്ക്ക്‌ അഭിമാനമായി മാറിയ സ്തേഫാനോസ്‌ മാർ തേവോദോസിയോസ്‌ പിതാവിനു ഒരു ശാശ്വതസ്മരണയെന്ന നിലയിലാണ്‌ ഈ മിഷൻ സെന്റർ പാത്താമുട്ടത്ത്‌ പ്രവർത്തിച്ചുവരുന്നതെന്നും ബാവാ തിരുമേനി ഓർമ്മപ്പെടുത്തി.

കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സംഗമത്തിൽ മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യപ്രഭാഷണം നടത്തി. സെന്റ്‌ തോമസ്‌ മിഷൻ കുവൈറ്റ്‌ സോൺ കോർഡിനേറ്റർ ഷാജി എബ്രഹാം സ്വാഗതവും, മത്തായി റ്റി. വർഗ്ഗീസ്‌ നന്ദിയും പ്രകാശിപ്പിച്ചു.

സഭാ വൈദീക ട്രസ്റ്റി ഫാ. എം.ഓ. ജോൺ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മുൻ വികാരിമാരായിരുന്ന ഫാ. സാമുവേൽ ജോൺ കോർ-എപ്പിസ്ക്കോപ്പാ, റവ. തോമസ് റമ്പാൻ, ഫാ. പി.ടി. തോമസ് എന്നിവർ പ്രസംഗിച്ചു.

സെന്റ്‌ തോമസ്‌ മിഷൻ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളേയും പുതിയ പദ്ധതികളെയും സംബന്ധിച്ച റിപ്പോർട്ട്‌ സെന്റ്‌ തോമസ്‌ മിഷൻ ഡയറക്ടർ ഫാ. ഡോ. എബ്രഹാം ഉമ്മൻ അവതരിപ്പിച്ചു. കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ ഇടവക പ്രതിനിധികളായ ജുബിൻ പി. ഉമ്മൻ, രാജീവ് വഞ്ചിപാലം, ലിറ്റി എം. ടോം എന്നിവർ അവതരിപ്പിച്ചു.

കുവൈറ്റിലെ വിവിധ ഓർത്തഡോക്സ്‌ ദേവാലയങ്ങളുടെ മുൻ വികാരിമാരും, പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കിയവരും, വേനൽ അവധിക്കാലം ചെലവഴിക്കാൻ നാട്ടിലെത്തിയ ഇടവകാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു.